നാലു ദിവസമായി രാത്രികളിൽ ഒരു യാത്രയിലായിരുന്നു...




കേരളത്തിൽ നിന്ന് ദമ്മാജിലൂടെ ഇറാഖിലെത്തി അവിടെ നിന്ന് സിറിയയിലൂടെ സഞ്ചരിച്ച് മീനാക്ഷിപുരത്തെത്തി ചേർന്ന ഒരു വല്ലാത്ത യാത്ര...
റഫീഖിനും അഷ്കറിനുമൊപ്പം തുടങ്ങിയ യാത്ര അവസാനിക്കുമ്പോൾ റഫീഖും അവന്റെ കാമുകി ജന്നയും മാത്രമേ കൂടെയുണ്ടായിരുന്നൊള്ളു... 
ഷക്കീലിന്റെ പ്രചോദനത്താൽ കുടുംബത്തെയും കാമുകിയെയുമെല്ലാം ഉപേക്ഷിച്ചു മുംബൈ വഴി നടത്തിയ യാത്രയുടെ ഒടുക്കം അവസാനിക്കാത്ത പ്രണയത്തിന്റെ പ്രകാശവുമായി ജന്ന മാത്രമേ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നൊള്ളു...
ഈ യാത്രക്കിടയിൽ എന്തെല്ലാം കാഴ്ച്ചകൾ...ഭീകരത ആരാധനയായി കാണുന്ന ഭീരുക്കൾ,

പ്രേതനഗരങ്ങളായി മാറിയ ചരിത്ര ഭൂമികൾ,സ്ത്രീയെ വിൽപ്പന ചരക്കാക്കുന്ന ചന്തകൾ,സൗന്ദര്യം ഉണ്ടായതിന്റെ പേരിൽ സ്വയം ശപിക്കുന്ന സ്ത്രീകൾ,യുദ്ധക്കോപ്പുകൾ കൊണ്ട് ഓടിക്കളിക്കുന്ന കുട്ടികൾ...
സ്വർഗത്തിലേക്ക് നേരത്തെഎത്താൻ ഒരുങ്ങി പുറപ്പെടുന്ന ചാവേറുകൾ,ഹാഷ്ടാഗുകളെ പോലും ഭീകരവാദം വളർത്താൻ ഉപയോഗിക്കുന്ന ബുദ്ധി(?)ജീവികളായ നേതാക്കൾ....
വർഷങ്ങളോളം ലൈംഗിക അടിമകളായി ജീവിക്കേണ്ടി വന്ന യുവതികൾ,മക്കൾ എവിടെയാണെന്ന് പോലും അറിയാത്ത മാതാപിതാക്കൾ,മാതാപിതാക്കൾ ആരാണെന്ന് പോലും അറിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ,എല്ലാം ഉപേക്ഷിച്ചു പാലായനം ചെയ്യേണ്ടി വന്ന മനുഷ്യർ...

അതെ ഇവർക്കൊക്കെ ഇടയിലൂടെയായിരുന്നു കേരളത്തിൽ നിന്ന് ഐ എസിലേക്ക് പുറപ്പെട്ട് അവരുടെ മീഡിയ വിങിൽ പ്രവർത്തിക്കേണ്ടി വന്ന റഫീഖിന്റെ കൂടെ ശംസുദ്ധീൻ മുബാറക്കിന്റെ ദാഇശിലൂടെയുള്ള യാത്ര.
പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ ഇതു വരെ വാർത്തകളിൽ മാത്രം കേട്ടിരുന്ന ദാഇശിൽ പോയിവന്ന പ്രതീതിയാണ് അനുഭവപ്പെടുന്നത്...

സിറിയയും മൊസൂളും ബാഗ്ദാദുമൊക്കെ നേരിൽ കണ്ടതുപോലെ...യുദ്ധ ഭൂമികളിലൂടെ ഒരു യാത്ര കഴിഞ്ഞുവന്ന പോലെയാണ് എനിക്കനുഭവപ്പെടുന്നത്...ഓരോ കാഴ്ച്ചകളും ഇപ്പോഴും കണ്ണിൽ കാണുന്നു...തീവ്രവാദത്തിന്റെ അയുക്തിയും ഭീകരരുടെ ക്രൂരതയും ഭീകരർക്ക് എല്ലാ സഹായവും ചെയ്യുന്നവരെയും കുറിച്ചറിയാൻ താല്പര്യമുള്ളവർ നിർബന്ധമായും വായിക്കേണ്ട പുസ്തകമാണിത്...ഇസ്‌ലാമും ഇസ്ലാമിക് സ്‌റ്റേറ്റും എവിടെ കിടക്കുന്നുവെന്നതിനെക്കുറിച്ചുള്ള വായനകൂടി സാധ്യമാണ് ഈ പുസ്തകത്തിൽ.

✍️Shafeeq edakkanad